HOME

Green വീട്; നാടിന്റെ പച്ചയ്ക്ക്

കൊടും ചൂട്, കാലം തെറ്റി വരുന്ന മഴ, ഡിസംബറില്‍ പോലും ഈ വഴി വരാത്ത തണുപ്പ്.. നമ്മുടെ കാലാവസ്ഥയുടെ താളം തെറ്റിക്കൊണ്ടിരിക്കുകയാണെന്ന് ആരും പറഞ്ഞു തരേണ്ട കാര്യമില്ലാത്ത അവസ്ഥയില്‍ എത്തിയിരിക്കുന്നു ദൈവത്തിന്റെ സ്വന്തം നാട്. എന്നാല്‍, അതാരുടെയും തലയില്‍ ഇതുവരെ കയറിയിട്ടുമില്ല. വഴിയിലൊരു തണല്‍മരം നില്‍ക്കുന്നതു കണ്ടാല്‍ അതു വെട്ടി വീഴ്ത്താതെ ഉറക്കം വരാത്ത ഭരണക്കാരും വയല്‍ നികത്തിയും കുന്നു നിരത്തിയും കോണ്‍ക്രീറ്റ് കോട്ടകള്‍ പണിതുയര്‍ത്തുന്ന നാട്ടുകാരും കൂടി ദൈവത്തിന്റെ നാട് നരകത്തിലെ തീക്കൂന പോലെ മാറ്റിക്കൊണ്ടിരിക്കുകയാണ്.

ഇതിങ്ങനെ പോയാല്‍ ദുരന്തം നമ്മുടെ അടുത്തു തന്നെ വന്നു നില്‍ക്കുന്നുണ്ടെന്ന് ഓര്‍മിപ്പിക്കാന്‍ ഒരു സംഘം ആര്‍ക്കിടെക്‍റ്റുമാര്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു; കൊച്ചിയില്‍. അതിനായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പേര്, Green I. ആര്‍ക്കിടെക്‍റ്റ് ലാലിച്ചന്‍ സഖറിയാസ് ആണ് നേതൃസ്‌ഥാനത്ത്. പ്രകൃതിയുടെ താളം തെറ്റിക്കാത്ത ഗ്രീന്‍ ബില്‍‌ഡിംഗുകള്‍
പണിയുകയും അതിനുള്ള ശ്രമങ്ങളെ പ്രോത്‌സാഹിപ്പിക്കുകയുമാണ് സംഘടനയുടെ പ്രധാന ദൌത്യം. ഉര്‍ജ്ജവും വെള്ളവും ശരിയായി
വിനിയോഗിക്കാനും ഓരോ കെട്ടിടവും പുറന്തള്ളുന്ന മാലിന്യം പരമാവധി കുറയ്‌ക്കാനും ഗ്രീന്‍ ബില്‍‌ഡിംഗുകള്‍ സഹായിക്കുന്നു.

ഈ കെട്ടിടങ്ങള്‍ പണിയാനും തുടര്‍ന്നു വേണ്ട അറ്റകുറ്റപ്പണികള്‍ക്കും ചെലവു കുറവാണ്. ദുര്‍ലഭമായിക്കൊണ്ടിരിക്കുന്ന വൈദ്യുതിയും വെള്ളവും ലാഭിക്കുന്നതിനൊപ്പം കെട്ടിടത്തില്‍ താമസിക്കുന്നവരുടെ ആരോഗ്യനില മെച്ചമാവുകയും ചെയ്യും. മുറ്റത്ത് മരങ്ങളും കിണറുമുള്ള, സൌരോര്‍ജ പാനലുകളും മഴക്കുഴിയുമുള്ള , തറയോട് പാകിയ, ഏ സി പിടിപ്പിക്കാത്ത വീടുകള്‍ കേരളത്തില്‍ ഇനിയുണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

അമേരിക്കയില്‍ ഗ്രീന്‍ ബില്‍ഡിങ് വേണമെന്നത് നിയമം തന്നെയാണ്. നമ്മുടെ നാട്ടിലും മെല്ലെ ഇങ്ങനെയൊരു നീക്കം തുടങ്ങി കഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ആര്‍ക്കിടെക്‍റ്റുമാര്‍ക്കായി രാജ്യത്തുടനീളം ഗ്രീന്‍ ബില്‍ഡിങ് സര്‍ട്ടിഫിക്കേഷനെക്കുറിച്ചുള്ള ക്ലാസുകള്‍ സംഘടിപ്പിക്കുന്നു.

| Zeba

Bookmark and Share Subscribe Email This

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.